കൂട്ടം കൂടി നില്‍ക്കുന്നവരോട് അവളാര്‍ത്തു പറഞ്ഞു....
ഞാന്‍ ദാഹിച്ചു വലഞ്ഞു നില്‍ക്കുകയാണ് ...
മതിവരുവോളം എനിയ്ക്കു വെള്ളം കുടിയ്ക്കണം .....
ആയതിനാല്‍ ആര്‍ത്തിപൂണ്ട വെറിയന്‍മാരേ....
ഈ സമയമെങ്കിലും എന്നെ വെറുതെ വിടുക ..
എന്നെ പിച്ചുകയോ മാന്തുകയോ തോണ്ടുകയോ ചെയ്യരുത് ...
എന്റെ നാഭിയില്‍ ചവിട്ടരുത് ..
എന്റെ ചുണ്ടു കടിച്ചു പറിയ്ക്കരുത് ....
എന്റെ മടിക്കുത്തഴിയ്ക്കരുത് ...
സഹികെട്ടാല്‍ ഞാനൊരു ഭ്രാന്തിയാവും...
കണ്ണില്‍ കണ്ടതെല്ലാമെടുത്ത് വലിച്ചെറിയും ...
ആ സമയം അതിവെളവന്‍മാരായ നിങ്ങളൊക്കെ മാളത്തിലൊളിയ്ക്കുമല്ലോ...
ഏറുകൊള്ളുക ഒന്നുമറിയാത്ത പാവങ്ങള്‍ക്കാവും ..
അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് എന്നെ ശല്ല്യപ്പെടുത്തരുതെന്ന് ....
കുന്നിന്‍ മുകളില്‍ നിന്നും അവളുടെ മഴ നനഞ്ഞ വാക്കുകള്‍ ആരും കേട്ടില്ല ...
പലരും കൂടി അവളുടെ വശ്യമനോഹരമാറിടം നുണയുന്നതിനായി കെെകാലുകള്‍ കെട്ടി നിലത്തേയ്ക്ക് തള്ളിയിട്ടു...
കുപിതയായ അവള്‍ ലോകം നടുങ്ങുമാറുച്ചത്തില്‍ ആര്‍ത്തട്ടഹസിച്ച് ഉരുളിച്ച തുടങ്ങി ....
താഴെയൊരുപാട് പാവപ്പെട്ട മനുഷ്യര്‍ ഇതൊന്നുമറിയാതെ അവനവന്റെ കുടിലുകളില്‍ രാജാവും റാണിയുമൊക്കെയായി കിടന്നുറങ്ങുന്നുണ്ടായിരുന്നു ...
തീര്‍ത്തും ഭ്രാന്തിയായ അവളാണെങ്കില്‍ ഇതൊന്നും കാണുന്നുമുണ്ടായിരുന്നില്ല...
ദെെവഭയത്താല്‍ മാപ്പുസാക്ഷിയായ് ഞാനൊരു സത്യം പറയുകയാണ് ...
അവളുടെ സാരിയുതിര്‍ത്ത ദുശ്ശാസനന്‍മാരിലൊരാള്‍ ഈയുള്ളവന്‍ തന്നെയായിരുന്നു ...
എന്തുകൊണ്ടെന്നാല്‍ ഞാനും ഏതെങ്കിലും വിധത്തില്‍ കരിങ്കല്ലു വിറ്റു ജീവിയ്ക്കുന്ന ഒരു തൊഴിലാളിയാവുന്നു ...
-ജയരാജ് പരപ്പനങ്ങാടി
Jayaraj Parappanangadi
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.